എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 24 January 2012

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍




പറവൂര്‍ ഭരതനെന്ന നടനെ അറിയാത്ത സിനിമാ-നാടക
പ്രേമികള്‍ ഉണ്ടാകില്ല. എന്നാല്‍ 500 ലേറെ നാടകങ്ങളിലും സിനിമയിലും
അഭിനയിച്ച സി.എന്‍.തങ്കമണി എന്ന വലിയ നടിയെ കലാലോകം തന്നെ മറന്നു. പക്ഷെ,
പറവൂരിനടുത്ത വാവക്കാട്ടെ 'അശ്വതി'യില്‍ അവര്‍ ഇപ്പോഴും സക്രിയമാണ്. ഊണിലും
ഉറക്കത്തിലും ഭരതേട്ടനെ പിരിയാത്ത പ്രിയതമയായി. അരനൂറ്റാണ്ട് മുമ്പ്
പള്ളുരുത്തിയില്‍ അരങ്ങേറിയ 'മാറ്റൊലി' എന്ന നാടകമാണ് ചായിപറമ്പ്
നാരായണന്റെയും കാളിക്കുട്ടിയുടെയും ഇളയമകള്‍ തങ്കമണിയുടെ നാടക ജീവിതം
മാറ്റിമറിച്ചത്. മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി ഗായകന്‍
യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റേതായിരുന്നു നാടകം. 'ചക്കര'യെന്ന
കഥാപാത്രമായിരുന്നു തങ്കമണിയുടെത്. ഭര്‍ത്താവ് 'പാലു' ഇരുവരും
കലഹിച്ചുകഴിയുന്ന വീട്ടുവേലക്കാര്‍.



'പാലു'വിനെ നാടകത്തില്‍ അനശ്വരനാക്കിയ എം.ആര്‍. ഭരതന്‍ നാടകാവതരണം
കഴിഞ്ഞപ്പോള്‍ 'തങ്ക'ത്തിന്റെ കാതില്‍ പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണ്.
അങ്ങനെയെങ്കില്‍ അത് വീട്ടുകാരോട് പറഞ്ഞ് വീട്ടില്‍ ആലോചനയുമായി
വരൂ-മറുപടി. അണിയറയില്‍ മൊട്ടിട്ട ആ പ്രണയം വീട്ടുകാര്‍ തമ്മിലുള്ള
ആലോചനയിലും വിവാഹത്തിലുമെത്തി. തങ്കമണി ഭരതന്റെ വാവക്കാട്ടുള്ള
മൂര്‍ക്കനാട്ട് വീട്ടിലെത്തി. അതോടെ നാടകരംഗത്തുനിന്നുള്ള വിടപറയലുമായി.
പിന്നീട്, പറവൂര്‍ ഭരതനെന്ന നടന്റെ ജീവിതത്തില്‍ ശക്തിസ്രോതസ്സായി
മാറുകയായിരുന്നു അവര്‍.



71 കഴിഞ്ഞ തങ്കമണി ആറില്‍ പഠിക്കുമ്പോഴാണ് നാടകത്തിലെത്തുന്നത്.
അയല്‍ക്കാരിയും ഗായികയുമായ കെ.പി. ഗായത്രിയായിരുന്നു പ്രോത്സാഹനം.
ഫോര്‍ട്ടുകൊച്ചിയില്‍ അവതരിപ്പിച്ച ടി.എന്‍. ഗോപിനാഥന്‍ നായരുടെ 'നനയാത്ത
കണ്ണുകളി'ലായിരുന്നു അരങ്ങേറ്റം. തോട്ടക്കാരന്റെ മകള്‍ 'ലസ്മി'യായി
വേഷമിട്ടു. തോപ്പുംപടിയില്‍ ഔവര്‍ലേഡി കോണ്‍വെന്റ് സ്‌കൂളില്‍ എട്ടില്‍
പഠിക്കുമ്പോഴേക്കും തിരക്കുള്ള നടിയായി അവര്‍ മാറി.



പി.ജെ. ആന്റണിയുടെ 'തെറ്റിദ്ധാരണ' , എന്‍.ഗോവിന്ദന്‍കുട്ടിയുടെ 'ശരിയോ
തെറ്റോ' , കെടാമംഗലം സദാനന്ദന്റെ' ജയിലിലേക്ക്' പിലാത്തോസിന്റെ മരണം,
ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്റെ നാടകം എന്നിങ്ങനെ 500 ഓളം നാടകങ്ങളില്‍
നായിക ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളായി.



പറവൂര്‍ ഭരതനും നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്നു. കൂടുതല്‍ പ്രതിഫലം
തങ്കമണിയ്ക്കായിരുന്നു. ഭരതേട്ടന്‍ കമ്പനി നാടകങ്ങളിലായിരുന്നു. പ്രതിഫലം
കുറവെന്നുമാത്രമല്ല, ആറു നാടകങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുതവണ ട്രൂപ്പ്
ഉടമ പ്രതിഫലം നല്‍കിയില്ല. അഭിനയം ഫ്രീ-തങ്കമണിയുടെ വാക്കുകള്‍ കേട്ടിരുന്ന
ഭരതനും അത് ശരിവെച്ചു.

നീലക്കുയില്‍ എന്ന സിനിമയില്‍ നായിക മിസ്‌കുമാരി (നീലി)യുടെ കൂട്ടുകാരി
മാതയായി അഭിനയിച്ചത് തങ്കമണിയാണ.് പി.ജെ. ആന്റണിയുടെ 'രാരിച്ചന്‍ എന്ന
പൗരനില്‍' 'നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന
യുഗ്മഗാനത്തിലുമുണ്ട്. ജെ.ആര്‍.ആനന്ദാണ് തങ്കമണിയെ സിനിമയിലേക്ക്
കൊണ്ടുവന്നത്.കല്യാണശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ ഭരതേട്ടന്റെ അമ്മ
പറഞ്ഞു. 'മോളേ നാടകത്തിനും സിനിമയ്ക്കും ഇനി പോകണ്ട' അതോടെ തങ്കമണി
അശ്വതിയിലെ വീട്ടമ്മയായി.

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍ നിറഞ്ഞുനിന്നെങ്കിലും
ദുരിതത്തിലാണ് ജീവിതം. വാവക്കാട്ടുള്ള 23 സെന്റില്‍ പഴയൊരു
വാര്‍ക്കവീടാണുള്ളത്. താരസംഘടനയായ അമ്മ നല്‍കുന്ന 4000 രൂപയും അവശകലാകാര
പെന്‍ഷനും മാത്രമാണ് വരുമാനം. ഈ തുക ഭരതേട്ടന് മരുന്ന് വാങ്ങാന്‍
തികയില്ലെന്ന് തങ്കമണി. എങ്കിലും നല്ല കലാകാരന്മാരായി ജീവിക്കാനൊത്തതില്‍
അവര്‍ സന്തോഷിക്കുന്നു. 


അവലംബം :  മാതൃഭൂമി ദിനപ്പത്രം 


പറവൂര്‍ ഭരതന്‍  

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites