എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 23 January 2012

പ്രമേഹത്തെ പ്രതിരോധിക്കാന്‍ നാട്ടുചെടികള്‍



പാവയ്ക്ക, നെല്ലിക്ക, കുമ്പളങ്ങ, കോവയ്ക്ക തുടങ്ങി എളുപ്പം കിട്ടുന്ന നിരവധി പച്ചക്കറികളും നാട്ടുചെടികളും പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്

ചികില്‍സാ രീതികള്‍
ആയൂര്‍വേദം പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ..അനുകൂലമായ ജനിതകവും അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പ്രമേഹത്തെ ഇന്ത്യയില്‍ സര്‍വസാധാരണമാക്കിത്തീര്‍ത്തിട്ടുണ്ട്. മൂത്രം അധികമായി പോകുന്ന അസുഖം എന്ന് പൗരാണിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന പ്രമേഹത്തിന് പ്രകൃതിയില്‍ തന്നെ നിരവധി ഔഷധങ്ങളുണ്ട്. കയ്പുരസം ഈ 'മേഹ'ത്തിന് ഒരു പ്രതിവിധിയായി വരും എന്ന വിശ്വാസത്തില്‍ തന്നെ പല ഔഷധികളും ഉടലെടുത്തിട്ടുണ്ട്. 'കയ്ച്ചിട്ട് ഇറക്കാന്‍' ബുദ്ധിമുട്ടിയിട്ടും പാവക്കാനീരും ഉലുവക്കഞ്ഞിയും നാം പ്രമേഹത്തെ പുറന്തള്ളാന്‍ കഴിച്ചുവരുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന പരീക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടുവൈദ്യത്തെയും പാരമ്പര്യവൈദ്യത്തെയും ശാസ്ത്രീയമായി അംഗീകരിക്കുകയും ശരിവെക്കുകയുമാണു ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ ആഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ചികിത്സക്ക് ഔഷധങ്ങളായി സസ്യങ്ങളെ ഉപയോഗിക്കുന്നതിനു മുന്‍പ് വിദഗേ്ധാപദേശം തേടിയിരിക്കണം.

പാവയ്ക്ക
കാരവേലം ഹിമം ഭേദീ ലഘുതിക്തം ചവാതളം
ജാര പിത്ത കഫാ സ്രഘ്‌നം പാണ്ഡു മേഹ കൃമീന്‍ ഹരാല്‍'-ഭാവപ്രകാശം (15, അഉ)
ഭാവപ്രകാശത്തിനു പുറമെ രാജനിഘണ്ടു, നിഘണ്ടു രത്‌നാകരം, ഖൈമദേവ നിഘണ്ടു എന്നിവയിലും പാവയ്ക്ക പ്രമേഹത്തിന് ഔഷധമായി പറയുന്നുണ്ട്. നാട്ടുവൈദ്യവും പ്രമേഹത്തിന് പാവയ്ക്കനീര് നിര്‍ദ്ദേശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നല്ലൊരു പങ്ക് പ്രമേഹരോഗികളും ഇതിന്റെ ജ്യോൂസ് ഉപയോഗിക്കുന്നുണ്ട്. കയ്പുരസമുള്ള പാവയ്ക്കക്ക് ശരീരത്തിലെ മധുരത്തിനെ കുറയ്ക്കാനുള്ള കഴിവുണ്ടോ? പരീക്ഷണങ്ങള്‍ കാണിക്കുന്നത് ഉണ്ട് എന്നാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 1989ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പാവയ്ക്കാനീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈറ്റോതെറാപിയ ജേണല്‍ (1991), പ്ലാന്റ മെഡ് ജേണല്‍ (1993), എതേ്‌നാഫാം ജേണല്‍ (1994) എന്നിവയിലും ഇതിന്റെ ഗുണത്തെ ശരിവെക്കുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഉലുവ
ഉലുവക്കഞ്ഞി കുടിക്കാത്ത പ്രമേഹരോഗികള്‍ കുറവായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ് ഈ ഔഷധം. ഭാവപ്രകാശ നിഘണ്ടുവില്‍ പ്രമേഹ(മധുമേഹ)ഹരം എന്ന പരാമര്‍ശം ഉലുവയ്ക്ക് നല്‍കിയിട്ടുണ്ട്. എലികളില്‍ നടത്തിയ വിവിധ പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഉലുവക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദിവസവും 25100 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബയോമെഡിസിന്‍ (1990), ഓറിയന്റല്‍ (1990), ഫൈറ്റോതര്‍ (1994), പ്ലാന്റ മെഡ് (1995) എന്നീ ജേണലുകളില്‍ ഉലുവയുടെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. പൊടിച്ച് പൊടിയായി ഉപയോഗിക്കുകയോ കഞ്ഞിവച്ച് കുടിക്കുകയോ ചെയ്യുന്നതാണ് അത്യുത്തമം.
നാട്ടുചികില്‍ത്സ ഫലപ്രദം

എലികളില്‍ നടത്തിയ പരീക്ഷണങ്ങളും ഈ പഠനത്തിനു പിന്‍ബലമായിട്ടുണ്ട്. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന ഒരഭിപ്രായവും വിദഗ്ധര്‍ക്കിടയിലുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഈ സസ്യത്തില്‍ നടന്നുവരുന്നു.

കൊത്തമല്ലി
അരക്കപ്പ് കൊത്തമല്ലിയുടെ ഇലകളുപയോഗിച്ചുണ്ടാക്കിയ ജ്യോൂസ് എന്നും രാവിലെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2030 ദിവസത്തിനുള്ളില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കറിവേപ്പില
കറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍
അഷ്ടാംഗഹൃദയം, മദനപാല നിഘണ്ടു, രാജനിഘണ്ടു, ഭാവപ്രകാശം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളിലെല്ലാം പ്രമേഹത്തിന് മഞ്ഞള്‍ ഔഷധിയാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സില്‍ (1990) വന്ന പഠനം സൂചിപ്പിക്കുന്നത് മഞ്ഞളിന് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്. പൊടിച്ച മഞ്ഞളിനോടൊപ്പം അല്‍പം ഉപ്പുചേര്‍ത്ത് സേവിക്കുവാനാണ് നാട്ടുവൈദ്യം പറയുന്നത്.

കൂവള ഇല
മുമ്പ് തൊടികളില്‍ ധാരാളമായി ഉണ്ടായിരുന്ന കൂവളത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് പ്രമേഹശമനത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. ഇതിന് ഇന്‍സുലിന് തുല്യമായ കഴിവുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ്എക്‌സപരിമെന്റല്‍ ബയോളജി (1993), ആംല ബുള്ളറ്റിന്‍ (1993) എന്നിവയിലെല്ലാം ഈ സസ്യത്തിന്റെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഞാവല്‍
ഞാവല്‍ വ്യാപകമായി പ്രമേഹത്തിന് ഉപയോഗിച്ചിരുന്നു. കായയും വിത്തുമാണ് രോഗശമനത്തിനു സ്വീകരിച്ചിരുന്നത്. വിത്ത് ഉണക്കിപ്പൊടിച്ചത് രണ്ടോ മൂന്നോ ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസം മൂന്നോ നാലോ പ്രാവശ്യം ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം ചെയ്യുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൂടാതെ ഇതിന്റെ പഴത്തിനും പ്രമേഹനാശനത്തിന് സാധിക്കുമെന്ന് കരുതിപ്പോരുന്നു. ഇതിന്റെ വിത്ത് പൊടിച്ചതിനും ഇലകള്‍ക്കും പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്.

മാന്തളിര്‍
മാവിന്റെ തളിരിലകള്‍ പ്രമേഹത്തെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ നിത്യോപയോഗം തടി കുറയ്ക്കുന്നതിനാല്‍ നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇത് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കാറുള്ളൂ.

നെല്ലിക്ക
'മേഹേഷു ധാത്രീ നിശാ...' നെല്ലിക്കയെപ്പറ്റി അഷ്ടാംഗഹൃദയത്തില്‍ അഗ്രൗഷധങ്ങളുടെ ഗണത്തില്‍ പറയുന്നു. കൂടാതെ രാജനിഘണ്ടു, ചരകം, നിഘണ്ടു രത്‌നാകരം, ചികിത്സാമഞ്ജരി മുതലായ ഗ്രന്ഥങ്ങളിലും നെല്ലിക്ക പ്രമേഹത്തിന് ഉത്തമമാണെന്ന് പറയുന്നുണ്ട്. ഒരു ടേബിള്‍ സ്​പൂണ്‍ നെല്ലിക്കജ്യോൂസ് ദിവസവും രണ്ടുനേരം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്ന് ആചാര്യന്മാര്‍ പറയുന്നു. നെല്ലിക്ക ഉപയോഗിച്ചുള്ള ഔഷധങ്ങള്‍, ലേഹ്യങ്ങള്‍, ചമ്മന്തി തുടങ്ങിയവയും ഉത്തമം തന്നെ. പച്ചയ്ക്കു തിന്നുന്നതും വളരെ നന്ന്.

വെള്ളുള്ളി
വെള്ളുള്ളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പരിധി ഉള്ളതിനാലും സൂചനകള്‍ കുറവായതിനാലും ഇത് ഒരു ചികിത്സാമാര്‍ഗമായി സ്വീകരിക്കുന്നത് ആശാവഹമായിരിക്കുകയില്ല.

കോവയ്ക്ക
കോവയ്ക്ക പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവയ്ക്ക പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോവയ്ക്ക കറികളുടെ ഭാഗമായും തോരന്‍ വെച്ചും കഴിക്കാം. കോവയ്ക്ക പച്ചയ്ക്കു തിന്നുന്നത് വിറ്റാമിന്‍ സി. പോലുള്ള പല ജീവകങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

കീഴാര്‍നെല്ലി
കീഴാര്‍നെല്ലി യുടെ ഇലകള്‍ക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രാം വീതം ദിവസത്തില്‍ മൂന്നുപ്രാവശ്യം മൂന്നുമാസം വരെ പ്രമേഹരോഗികള്‍ക്ക് നല്‍കിയതില്‍ നിന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്ന് 1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആയുര്‍വേദ സിദ്ധ സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും നാട്ടുവൈദ്യം ഈ സസ്യത്തെ പ്രമേഹത്തിനെതിരായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.

തുളസി
തുളസി നീര് രക്തത്തിലെ അധികമുള്ള പഞ്ചസാരയെ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന തുളസിനീര് പ്രമേഹത്തിനുള്ള പ്രതിവിധിയായി മാത്രം ഉപയോഗിക്കുന്നത് പൂര്‍ണമായ ആശ്വാസത്തിന് ഉപയോഗപ്പെടണമെന്നില്ല.

കടലകളും ഉള്ളിവര്‍ഗങ്ങളും
മുകളില്‍ വിശദമായി വിവരിച്ച സസ്യങ്ങള്‍ക്കു പുറമെ താമര , കറുപ്പ് , മാതളം , ചായ , കണിക്കൊന്നവേര് , കിരിയാത്ത് , കറ്റാര്‍വാഴ , കരുവേലന്‍ , അനാട്ടോ , ആര്യവേപ്പ് , ബോഗന്‍വില്ലയുടെ ഇലകള്‍ , മുള്ള്‌വേങ്ങ , ജമന്തി , കറുവപ്പട്ട , ജീരകം , പ്ലാശ് , കടല , നിലക്കടല , സോയാബീന്‍ , ഉഴുന്ന് ,ഉള്ളിവര്‍ഗങ്ങള്‍ , കൊത്തവര തുടങ്ങിയവക്കെല്ലാം പ്രമേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ലഘുവിദ്യകള്‍ സ്വീകരിച്ച് അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കാനാവും എന്നു കരുതുന്നതും ശരിയല്ല. ചികിത്സകളുടെയും ജീവിതരീതിയുടെയും ഭാഗമായി ഇവയെ ഉള്‍പ്പെടുത്തുന്നത് രോഗനിയന്ത്രണത്തില്‍ ഏറെ ഗുണകരമാവുമെന്നേയുള്ളൂ.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites